കേളകം: 11 കൊല്ലം അണിഞ്ഞ രാജാപ്പാർട്ട് വേഷം അഴിച്ചു വച്ച് സിപിഎം താൽക്കാലിക അവകാശ പോരാട്ടവുമായി കേളകം പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി. താൽക്കാലികക്കാരേ പിരിച്ചുവിടുന്നേയെന്ന് വിലപിച്ചും നിലവിളിച്ചും ആണ് സിപിഎം എത്തിയത്. കഴിഞ്ഞ സിപിഎം ഭരണ സമിതിയുടെ കാലത്ത് നിയമിക്കപ്പെട്ട 4 സിപിഎമ്മുകാരായ താൽക്കാലിക തൊഴിലാളികളേയും ഡ്രൈവറേയുമാണ് കേളകം പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുന്നത്. ഇവരൊക്കെ സിപിഎമ്മുകാരായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നിയമിതരാകുകയും സിപിഎം ൻ്റെ ഭരണത്തിന് ഒത്താശ ചെയ്ത് മാത്രം ജോലി ചെയ്തവരുമാണ്. രാഷ്ട്രീയ നിയമനത്തിലുടെ ജോലി നേടിയവർ രാഷ്ട്രീയ മാറ്റത്തിനനുസരിച്ച് മാറിക്കൊടുക്കാൻ നിർബന്ധിതരാണ്. പിരിച്ചുവിടപ്പെട്ടവർ പാവങ്ങളാണേ എന്ന നിലവിളിയുമായാണ് സിപിഎമ്മുകാർ പഞ്ചായത്തിന് മുന്നിൽ 11 വർഷത്തിന് ശേഷം സമരം നടത്താനെത്തിയത്. എന്നാൽ ഭരണം മാറിയാലും പാർട്ടി നോക്കി തങ്ങൾ നിയമിച്ചവർ പഞ്ചായത്തിൽ സുഖമായി കഴിയണമെന്ന സിപിഎം താൽപ്പര്യമൊക്കെ കൊള്ളാം. പക്ഷെ കുറച്ചു കാലം മറ്റ് രാഷ്ട്രീയക്കാരായ പാവങ്ങൾക്കും പഞ്ചായത്തിലെ ജോലിയും കൂലിയും കിട്ടി അവരുടെ കുടുംബങ്ങളും കൂടി ഒന്ന് ജീവിച്ചു പൊയ്ക്കോട്ടെ എന്ന് വയ്ക്കുന്നതാണ് കമ്യൂണിസത്തിന് നല്ലതെന്ന് സമരം ചെയ്യുന്ന സിപിഎം കാർ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.കഴിഞ്ഞ 11 വർഷവും പഞ്ചായത്തിൽ ജോലി കൊടുത്തിട്ടും ആ പാവപ്പെട്ടവരെ പണക്കാരാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ പരാജയം സിപിഎമ്മിൻ്റേത് മാത്രമാണ്.
നാല് ശുചീകരണ തൊഴിലാളികളേയും പഞ്ചായത്തിലെ ഡ്രൈവറേയും പിരിച്ചുവിടാൻ കേളകം പഞ്ചായത്തിലെ പുതിയ ഭരണപക്ഷം തീരുമാനിച്ചതിനെതിരെ ഇടതുപക്ഷക്കാർ വരുന്നതിൽ ഒരു കഥയുമില്ല. താൽക്കാലിക കരാർ ജോലിക്കാരെയാണ് പിരിച്ചുവിടുന്നതെന്നതാണ് ഇടത് വിലാപത്തിൻ്റെ ഹൈലൈറ്റ്. കാര്യം ആ വിലാപത്തിന് ചില മാനുഷിക വശങ്ങൾ ഉണ്ടെങ്കിലും പുതിയ ഭരണസമിതിയുടെ നിലപാടുകളെ എതിർക്കാനുള്ള ധാർമിക യോഗ്യതയൊന്നും ഇടതുമുന്നണിക്കില്ല എന്നതാണ് അതിലെ യഥാർത്ഥ്യം. കാരണം കഴിഞ്ഞ 11 വർഷം കേളകം പഞ്ചായത്ത് ഭരിച്ചത് സിപിഎം മുന്നണിയാണ്. അവർ അവരുടെ പാർട്ടിക്കാരെ മാത്രമാണ് സകല ജോലികളിലും നിശ്ചയിച്ചതും നിയമിച്ചതും. മറ്റുള്ളവർക്കാർക്കും തൊഴിലവസരങ്ങൾ നൽകാൻ കേളകത്തെന്നല്ല കേരളത്തിൽ ഒരിടത്തും അവർ തയാറായിട്ടില്ല. എന്ന് മാത്രമല്ല കോൺഗ്രസ് അനുഭാവമുള്ളവരെ പിരിച്ചുവിട്ടും ഭീഷണിപ്പെടുത്തി പാർട്ടി മാറ്റി സിപിഎമ്മിൽ ചേർത്തും ഒക്കെയാണ് അവർ പലയിടങ്ങളിലും ഭരിച്ചിരുന്നത്. പഞ്ചായത്ത് ഓഫീസുകൾക്ക് ചുറ്റും അകത്തും പുറത്തുമായി സിപിഎമ്മിൻ്റെ ഒരു പൊളിറ്റിക്കൽ കറക്കുകമ്പിനിയും അവരുടെ പ്രവർത്തനങ്ങളും സജീവമായിരുന്നു. മറ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്നവരെ ഒതുക്കുക എന്ന നിലപാട് പ്രകാരം അവർ പല സ്ഥാപനങ്ങളും സ്ഥാനങ്ങളും തൊഴിലുകളും കുത്തകയാക്കി പാർട്ടിയുടേതാക്കി വച്ചിരുന്നു. സിപിഎം ഭരണ കാലങ്ങളിൽ മറ്റ് പാർട്ടികളിൽ പെട്ടവർക്കുള്ള ആനുകുല്യങ്ങൾ വരെ തർക്ക വിഷയമാക്കിയിട്ടുണ്ട്. അന്നൊന്നും തോന്നാത്ത മനുഷിക ബോധം ഇന്ന് പുതിയ ഭരണസമിതി കാണിക്കണമെന്ന് ആവശ്യപ്പെടുന്നത് നല്ലതാണ്, എന്നാൽ അതിനപ്പുറം വലിയ ഡെക്കറേഷനൊക്കെ നടത്തി മഹത്വം ചമയുന്നത് ശരിയല്ല. താൽക്കാലിക ജോലിക്കാർ ഓരോ 6 മാസം കൂടുമ്പോഴും എഗ്രിമെൻ്റ് പുതുക്കണം. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവരെ പിരിച്ചുവിടാൻ ഭരണ സമിതിക്ക് അധികാരമുണ്ട്. നിലനിർത്താനും അധികാരമുണ്ട്. എന്നാൽ സിപിഎം മറ്റ് പാർട്ടിക്കാരോടു പെരുമാറിയിരുന്നത് അങ്ങനെയല്ല. എതിർകക്ഷിക്കാരെ വെട്ടിനിരത്തിയാണ് അവർ വിപ്ലവം നടത്തിയത്. ആ വിപ്ലവം നടത്തുമ്പോൾ പിരിച്ചു വിടപ്പെട്ടവർക്കും മനുഷ്യത്വത്തിന് അവകാശമുണ്ടായിരുന്നു. ദയയ്ക്ക് അവകാശമുണ്ടായിരുന്നു അതൊന്നും പരിഗണിക്കാതെ നിഷ്കരുണം പല താൽക്കാലികക്കാരേയും പിരിച്ചുവിടുകയും സ്വന്തം പാർട്ടിക്കാരേയും ആശ്രിതരേയും തിരുകി കയറ്റുകയും ചെയ്യുന്ന പതിവാണ് സംസ്ഥാന തലത്തിൽ തന്നെ സിപിഎം പിന്തുടർന്നിരുന്നത്. ഭരണം മാറുമ്പോൾ നടപടി ക്രമങ്ങൾ പാലിച്ച് മാറ്റങ്ങൾ വരുത്താൻ പുതിയ ഭരണസമിതിക്ക് അധികാരമുണ്ട്. മുൻപ് സംസ്ഥാനത്ത് ഒട്ടാകെ ചെയ്ത പക്ഷപാത പെരുമാറ്റങ്ങൾ മറന്നും മറച്ചു വച്ചും ഒരുപാട് മനുഷ്യാവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടാതിരുക്കുന്നതല്ലേ നല്ലത്. ഏതായാലും 11 കൊല്ലത്തെ സുഖവാസത്തിന് ശേഷം തെരുവിലിറങ്ങിയ കേളകത്തെ സിപിഎം ഉടൻ തന്നെ വനം വകുപ്പ് ഓഫീസിന് മുന്നിൽ സമരം ചെയ്ത് ആ ബഫർ സോൺ വിഷയത്തിലും വന്യജീവി വിഷയത്തിലും ചീങ്കണ്ണിപ്പുഴ വിഷയത്തിലും പരിഹാരം കാണാൻ തയാറാകണം. അതും ചുമന്നോണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് വരാൻ തുടങ്ങും മുൻപ് അതൊക്കെ സിപിഎമ്മും കൂടി ചേർന്ന് ഉണ്ടാക്കിയ ജനദ്രോഹമാണ് എന്ന് ചിന്തിക്കണം.
വാൽക്കഷണം: കുടിവെള്ള പ്രശ്നം വന്നപ്പോൾ അവർ പഞ്ചായത്തിന് മുന്നിൽ സമരം ചെയ്തില്ല - കാരണം ഭരിച്ചിരുന്നത് അവരാണ്, കാട്ടുമൃഗശല്യം ഉണ്ടായപ്പോൾ പഞ്ചായത്തിനെ പഴി പറയാൻ അവരില്ലായിരുന്നു - കാരണം അവരാണ് ഭരിച്ചിരുന്നത്. ബഫർ സോൺ വിഷയം വന്നപ്പോഴും അവർ പഞ്ചയത്തിന് മുന്നിൽ സമരം ചെയ്തില്ല, കാരണം പഞ്ചായത്ത് ഭരിച്ചത് അവർ തന്നെയാണ്. ഡിജിറ്റൽ റീ സർവ്വേ പ്രശ്നം വന്നപ്പോഴും അവർ പഞ്ചായത്തിലേക്ക് സമരവുമായി വന്നില്ല, കാരണം ഭരണം അവർക്ക് തന്നെയായായിരുന്നു. ചീങ്കണ്ണിപ്പുഴ വനം വകുപ്പ് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴും അവർ പഞ്ചായത്തിലേക്ക് സമരത്തിന് ചെന്നില്ല, കാരണം പഞ്ചായത്ത് ഓഫീസ് ഭരിച്ചത് അവർ തന്നെയായിരുന്നു. എന്നാൽ ഇനിയങ്ങനെയാവില്ല, കാരണം പഞ്ചായത്ത് ഭരണം കോൺഗ്രസിനാണ്. ഇനി അമേരിക്ക ഇറാനിൽ ബോംബിട്ടാൽ പോലും സമരവുമായി സിപിഎം കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസുകളിലേക്ക് സമര ഷോയുമായി എത്തും, കാരണം ഭരിക്കുന്നത് അവരല്ലല്ലോ...
പക്ഷെ ബിജെപി ഭരിക്കുന്നിടമാണെങ്കിൽ അവിടെ സിപിഎം സമരം ഉണ്ടാവില്ല.
After 11 years, the CPM arrived in front of the Kelakam Panchayat office with a protest show.























